മേട മാസത്തിലെ സൂര്യന് , ഇന്നധികം കത്തി നില്‍ക്കുന്നുണ്ട് , ചിലപ്പോൾ താഴെ നടക്കുന്ന കൌതുക കാഴ്ചകള്‍ കണ്ടിട്ടായിരിക്കും. മഞ്ഞ നിറമുള്ള , കാണാന്‍ വളരെ ചന്തമുള്ള മാമ്പഴങ്ങള്‍ , പുള്ളിയും കുത്തും ഒന്നുമില്ലാത്ത ഈ പഴങ്ങളെ കണ്ടാല്‍ ആരും പറയില്ല രാസ വളങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന്. . മനുഷ്യന്മാരുടെ ശാസ്ത്രീയ പുരോഗതി കണ്ടു സൂര്യന് ഒന്ന് മങ്ങി പിന്നെയും തിളങ്ങി ............. മാമ്പഴങ്ങൾ ചെറിയ ചെറിയ മലകള്‍ പോലെ അടുക്കി വച്ചിട്ട് ,അതിനെ ഒക്കെ പെട്ടികളിലേക്ക് നിറക്കുകയാണു ഒരു ബാലന്. വളരെ ശ്രദ്ധയോടെ മാമ്പഴങ്ങളെ അവന് അടുക്കി പെറുക്കി വയ്ക്കുമ്പോൾ, തൊട്ടടുത്ത് വയർ ഒട്ടി കിടക്കുന്ന ഒരു പിഞ്ചു കോലം അത് നോക്കി വായില്‍ വെള്ളം ഊറി നില്പുണ്ട്. ഇടയ്ക്കു ഇടയ്ക്കു വിറകു കൊള്ളി പോലുള്ള അവന്റെ ചെറിയ കൈകള്‍ നീട്ടി 'ഒരെണ്ണം, ഒരേ ഒരെണ്ണം താ' എന്ന ,മട്ടില്‍ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. പക്ഷെ അതൊ ന്നും മറ്റേ ബാലകനെ ബാധിക്കുന്നതായി തോന്നിയില്ല. അവന്റെ ഏക ലക്ഷ്യം മാമ്പഴ കൂടാരങ്ങളെ വണ്ടിയില്‍ കയറ്റണം. അത്ര മാത്രം. ഇടയ്ക്കു പിഞ്ചു ബാലന് തക്കം നോക്കി ഒരെണ്ണം എടുക്കാന്‍ നോക്കി, പാമ്പിനെ കണ്ട കീരിയെ പോലെ മറ്റേ ബാലന് പിഞ്ചു ബാലന്റെ നേര്‍ക്ക് ചീറി, അവന്റെ കയ്യിലെ മാമ്പഴം തട്ടി പറിച്ചെടുത്ത്. അതിനെ ഒരു പെട്ടിയില്‍ ആക്കി. ഇതൊക്കെ കണ്ടു നില്ക്കുന്ന സൂര്യനെ നോക്കി പുലഭ്യം പറഞ്ഞ് കൊണ്ട് വേറൊരു മനുഷ്യന് അവിടെ ഇരിപ്പുണ്ട്. എത്ര കത്തിയാലും സൂര്യനുണ്ടാക്കാന്‍ പറ്റാത്തത്ര പുക അവന്റെ കത്തുന്ന ബീഡി ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായി ഉറങ്ങിയിട്ട് എന്ന് നല്ല കനല് കട്ടക്കള്‍ പോലെ ഉള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ അറിയാം. ആ കണ്ണുകള്‍ കൊണ്ട് അവന് ഉണങ്ങി നില്കുന്ന വാഴ തണ്ടിനെ പോലുള്ള ബാലനെ ഒന്ന് നോക്കിയപ്പോ അവന് ഒട്ടിയ വയര്‍ ഒന്ന് കൂടി ഉള്ളിലേക്ക് വലിച്ച് പിടിച്ചു. പിന്നെയും അവന്റെ ആംഗ്യങ്ങൾ കൊണ്ടുള്ള യാചന തുടങ്ങി. അതൊന്നും ആ മനുഷ്യന്റെ മനസ്സ് അലിയിച്ചില്ലാ . ഇങ്ങനെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്ഞാന്‍ എന്ന മട്ടില്‍ ബീഡി വലിച്ചു പുക ഊതിക്കൊണ്ടിരിന്നു അയാള്‍.
എത്ര നേരം നോക്കി നിന്നാലും കാര്യമില്ല്യ എന്നറിഞ്ഞിട്ടും അവിടെ തന്നെ ഇനിയും പ്രതീക്ഷയോടെ നില്കുന്ന പിഞ്ചു ബാലന്, മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്ന പണി വളരെ കൃത്യ നിഷ്ഠയോടെ ചെയ്യുന്ന മൂത്ത ബാലന്, ബീഡി വലിച്ചാല്‍ ഉറങ്ങാതെ ഈ രാത്രിയും കൂടി വണ്ടി ഒട്ടിച്ചു ആ പൈസ കൊണ്ട് വീണ്ടും ബീടികള്‍ വലിക്കാം എന്ന് സ്വപ്നം കണ്ടിരിക്കുന്ന മനുഷ്യന്,............ഇവരെ ഒക്കെ നോക്കി നിന്ന് സൂര്യന് അസ്തമിക്കാന്‍ സമയമായി . പക്ഷെ ഒന്ന് പരുങ്ങി നിന്ന് "ക്ലൈമാക്സ്" എന്തായിരിക്കും എന്നറിയാന്‍ അവിടെ തന്നെ ഒന്ന് നിന്നു.
ബീഡി വലി നിര്‍ത്തി "വണ്ടി എടുക്കാം" എന്ന് തല കുലുക്കി കാണിച്ചിട്ട് ഡ്രൈവിംഗ് സീറ്റി ലേക്ക് ചാടിക്കയറി ആ മനുഷ്യന്. പിന്നാലെ എല്ലാ പെട്ടികളും ഒറ്റയ്ക്ക് കേറ്റിയ ക്ഷീണം കൊണ്ടോ എന്തോ മൂത്ത ബാലന് ഒന്നും മിണ്ടാതെ പതുക്കെ ഒരു പെട്ടിക്കു മേല്‍ കേറി മെല്ലെ ചാഞ്ഞിരുന്നു.
" ഇന്താ സാപിഡ് " എന്ന് പറഞ്ഞ് ഒരു പൊതി മൂത്ത ബാലന്റെ നേരെ നീട്ടി ആ മനുഷ്യന്. ബാലന് ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങിയപ്പോ , ഒരു പൊതി കൂടി എടുത്തു അവന് നേരെ നീട്ടി " ഇത് ഉനക്ക് ബോണസ് , ഒരു മാമ്പഴം പോലും ആര്‍ക്കും കൊടുക്കാതെ, ആരും എടുക്കാന്‍ വിടാതെ വണ്ടിയില്‍ കേറ്റിയില്ലേ അതിന് . നാന് പാര്‍ത്തെന്‍ നീ അന്ത പീക്രി പയ്യനെ വിരട്ടുനത്തോക്കെ............. ഭേഷ് ഭേഷ്"................ബാലന് മറ്റേ പൊതിയും ആര്‍ത്തിയോടെ വാങ്ങി......അന്നത്തെ ആദ്യത്തെ ചിരി ചിരിച്ചു.....................ഈ വണ്ടിയിലെ ബാലന് കിട്ടിയ "ബോണസ്" പോതിക്ക് കാരണക്കാരനായ പിഞ്ചു ബാലകന് അകന്നു പോകുന്ന വണ്ടിയെ നോക്കി അവിടെ തന്നെ നിന്നു.................സൂര്യന് കത്തുന്നത് നിര്‍ത്തി പതുക്കെ അസ്തമിച്ചു.... അപ്പോഴും പിഞ്ചു ബാലകന്റെ വയര്‍ വിശപ്പാല്‍ കത്തി കൊണ്ടിരുന്നു............
---------------------