വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009

പ്രണയ വര്‍ണങ്ങള്‍

എന്നോ എപ്പോഴോ ഞാന്‍ ചോദിച്ചു. പ്രണയത്തിന്‍ നിറമുണ്ടോ. എനിക്ക് മറുപടി പറഞ്ഞു , ഒന്നല്ല , ഒരു പാടു പേര്‍.
----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന്‍ പറഞ്ഞു - കറുപ്പ് - പ്രണയത്തിന്‍ നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന്‍ അറിഞ്ഞുവത്ത്രെ പ്രണയത്തിന്‍ നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള്‍ എന്നും കണ്ടത്‌ നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന്‍ പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന്‍ ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന്‍ പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട്‌ എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന്‍ നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള്‍ എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍ ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )


________________
പ്രണയത്തിന്‍ സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന്‍ ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.



ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

കല്യാണ പുലിവാലുകള്‍

കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട്‌ വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.

അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട്‌ അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.

വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ്‌ പറഞ്ഞു.

അടുത്തത്‌ കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു

ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്‌.

വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.

ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.

വലിയമ്മാവന്‍ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി ന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.

അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.

അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "

" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................

അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.



ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009

നന്തിയാര്‍വട്ടം

നന്തിയാര്‍വട്ടത്തിന്‍ ഇടയായി ഒരു ദുഃഖം . തന്നെ ആര്‍ക്കും ഇഷ്ടമല്ല , തന്നെ കൊണ്ട് ഒരു പ്രയൊജനവും ഇല്ല എന്നുള്ള തൊന്നലുകളാണു ഇപ്പൊ അവളെ അലട്ടുന്നത് . അവള്‍ മറ്റ് പൂക്കളെ നൊക്കി നെടുവീര്‍പിട്ടു , “ എന്തു മാത്രം അഴകാണു മുല്ലക്കു , സുന്ദരികളുടെ പ്രിയങ്കരി . തന്നെ ആരും ഇങ്ങനെ തലയില്‍ ചൂഡാറില്ലല്ലൊ , പനിനീര്‍ പൂവിന്‍ എന്തു നല്ല നിറം. , ചെമ്പകത്തിനു എന്തു നല്ല മണം, ചെന്താമരയുടെ നിറം എന്തു രസം, തുംബയില്ലാത്ത പൂക്കളങ്ങളില്ല , പിച്ചി പൂവിന്റെ മണം തനിക്കില്ലല്ലൊ , ചെംബരുത്തി പൂവിന്റെ ഇലക്കും കൂടി തന്നെക്കാള്‍ ഉപയൊഗമുണ്ടു. “ ഇങ്ങനെ കുറെ വേണ്ടാതീനങ്ങള്‍ അവളുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇപ്പൊ കുറച്ചു കാലമായി.
നന്തിയാര്‍വട്ടത്തിന്റെ ദുഃഖം പൂന്തൊട്ടത്തിലെ മറ്റ് പൂക്കള്‍ ശ്രദ്ധിച്ചു. എന്തിനാണു നന്തിയാര്‍വട്ടത്തിനു വിഷമം എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചു, അതിനായി അവര്‍ ചെംബരുത്തി പൂവിനെ ദൂത് വിട്ടു.
ചെംബരുത്തി പൂവിനെ എല്ലാ‍ പൂക്കളെ പൊലെ നന്തിയാര്‍വട്ടത്തിനും വളരെ ഇഷ്ട്ടമാണു . അതു കൊണ്ടു തന്നെ ചെമ്പരുത്തി ചൊദിച്ചതും അവള്‍ എല്ലാം തുറന്നു പറഞ്ഞു.
ചെമ്പരുത്തിക്ക് കാര്യം പിടികിട്ടി, ഒരു താരതമ്യ പെടുത്തലിന്റെ ഫലമാണ് നന്തിയാര്‍വട്ടത്തിന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം എന്ന് മനസ്സിലാക്കി . ചെമ്പരുത്തി അധികമൊന്നും ഉപദേശിക്കുന്ന കൂട്ടത്തിലല്ലാ. എന്നാലും നന്തിയാര്‍വട്ടത്തിനോട് അവള്‍ പറഞ്ഞു " അല്ലാ നന്തിയാര്വട്ടം , നിനക്കെന്തിനാ ഇപ്പൊ മണവും, നിറവും ഒക്കെ. നീ നന്തിയാര്‍വട്ടമല്ലേ, മുല്ലയും , താമരയും , പനിനീര്പൂവും ഒന്നും അല്ലല്ലോ. അപ്പൊ പിന്നെ നിനക്കെന്തിനാ അവരുടെ ഗുണങ്ങള്‍ വേണ്ടത്. നമ്മെ മറ്റുള്ളവരുമായി താരതമ്യ ചെയ്യുന്നതിലൂടെ നമ്മള്‍ നമ്മെ തന്നെ വിസ്മരിക്കുന്നു. അതാണ്‌ നിനക്കും സംഭവിച്ചത്‌. നീ ഒരു ഔഷധ പൂവാണ്. അത് നീ മറക്കരുത്‌. നമ്മള്‍ എല്ലാവര്ക്കും ഓരോ വ്യത്യസ്ഥ ഗുണങ്ങളാണ് , മുല്ലക്ക് നന്തിയാര്‍വട്ടമാവാനും , നന്തിയാര്‍വട്ടത്തിനു മുല്ലയാവാനും ഒരിക്കലും പറ്റില്ല, അതാണ്‌ സൃഷ്ടി . അതിനെ മനസ്സിലാക്കി ജീവിച്ചാല്‍ ഇങ്ങനെ ആവശ്യമില്ലാത്ത ദുഃഖങ്ങള്‍ ഒഴിവാക്കാം. ". സ്നേഹത്തോടെ പറഞ്ഞു നിര്‍ത്തി ചെമ്പരുത്തി. നന്തിയാര്വട്ടം തന്റെ ചിന്തകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കി , അവള്‍ ചെമ്പരുത്തിക്ക് ഒരായിരം നന്ദി പറഞ്ഞു.
***************
നമ്മളെ നമ്മളായി കാണാനും സ്നേഹിക്കാനും കഴിഞ്ഞാല്‍ ഒട്ടേറെ വിഷമങ്ങള്‍ ഒഴിഞ്ഞു കിട്ടും. അതാണ്‌ നമ്മള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം.